ദേശീയപാതയിലെ പാലത്തിൽ നിന്ന് മലയിടുക്കിലേക്ക് പതിച്ച് ബസ്, ഗ്വാട്ടിമാലയിൽ മരണം 51ആയി

എൽ റാഞ്ചോ: ഗ്വാട്ടിമാലയിൽ ബസ് പാലത്തിൽ നിന്ന് മലയിടുക്കിലേക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 51ആയി. 75 പേരുമായി പോയ ബസാണ് മറിഞ്ഞത്. ഗ്വാട്ടിമാല സിറ്റിയിലാണ് സംഭവം. എൽ റാഞ്ചോ എന്ന ഗ്രാമത്തിൽ നിന്ന് ഗ്വാട്ടിമാലയിലേക്ക് വരുകയായിരുന്ന ബസ് കാറിനെ ഇടിച്ച ശേഷമാണ് കൊക്കയിലേക്ക് വീണത്. തിങ്കളാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ ചെങ്കുത്തായ മലയിടുക്കിലേക്കും അവിടെ നിന്ന് പുഴയിലേക്കും ബസിലെ യാത്രക്കാർ വീഴുകയായിരുന്നു. ബസ് പുഴയിലേക്ക് തലകുത്തി വീണ് പൂർണമായും തകർന്ന നിലയിലാണ്.
ദേശീയ പാതയിലെ പാലത്തിൽ നിന്ന് മലയിടുക്കിലേക്ക് പതിച്ചത്. 36 പുരുഷന്മാരും 15 സ്ത്രീകളുമാണ് കൊല്ലപ്പെട്ടിട്ടുള്ളത്. മരിച്ചവരുടെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പാലത്തിൽ നിന്ന് 20 മീറ്ററിലധികം താഴ്ചയിലേക്കായിരുന്നു ബസ് പതിച്ചത്. പുഴയിൽ അഴുക്കുവെള്ളത്തിൽ മുങ്ങിയ നിലയിലാണ് ഏറിയ പങ്കും ആളുകളെ കണ്ടെത്തിയിട്ടുള്ളത്. സംഭവത്തിൽ അനുശോചിച്ച് ഗ്വാട്ടിമാലയിൽ ദേശീയ അനുശോചനം പ്രഖ്യാപിച്ചിരിക്കുകയാണ് പ്രസിഡന്റ് ബെർനാർഡോ അരെവാലോ.