‘മകൾക്ക് നീതി ലഭിക്കാനുള്ള പോരാട്ടം പൂർത്തിയാകും മുൻപ് മടക്കം’, ശ്രദ്ധ വാൽക്കറിന്റെ പിതാവ് മരിച്ചു

മുംബൈ: ലിംവിംഗ് ടുഗെദർ പങ്കാളി ക്രൂരമായി കൊലപ്പെടുത്തിയ ശ്രദ്ധ വാൽക്കറിന്റെ പിതാവ് മരിച്ചു. മുംബൈയിലെ വസായിൽ ഹൃദയാഘാതത്തേത്തുടർന്നാണ് ശ്രദ്ധയുടെ പിതാവ് വികാസ് വാൽക്കറിന്റെ മരണം. ശ്രദ്ധയുടെ കൊലപാതകം രാജ്യത്ത് വലിയ രീതിയിലാണ് ചർച്ചയായത്. ശ്രദ്ധയുടെ ലിവിംഗ് ടുഗെദർ പങ്കാളി അഫ്താബ് പൂനവാല അതിക്രൂരമായാണ് യുവതിയെ കൊലപ്പെടുത്തിയത്. 35ഓളം കഷ്ണങ്ങളാക്കി മുറിച്ച ശ്രദ്ധയുടെ മൃതദേഹം താമസ സ്ഥലത്തെ ഫ്രിഡ്ജിനുള്ളിൽ മൂന്ന് മാസത്തോളമാണ് അഫ്താബ് പൂനവാല സൂക്ഷിച്ചത്. തെക്കൻ ദില്ലിയിൽ നടന്ന കൊലപാതകം രാജ്യ ശ്രദ്ധ നേടിയിരുന്നു.
59 വയസിലാണ് ശ്രദ്ധയുടെ പിതാവ് വികാസ് മരണപ്പെടുന്നത്. ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ട വികാസിനെ മകൻ ഞായറാഴ്ച പുലർച്ചെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏതാനും മാസങ്ങൾക്ക് മുൻപ് മകൾക്ക് നീതി ലഭ്യമായ ശേഷം മാത്രമാണ് ചിതാഭസ്തം ഒഴുക്കുകയുള്ളൂവെന്ന് വികാസ് പ്രതികരിച്ചിരുന്നു. കഴിഞ്ഞ വർഷം മകളുടെ പേരിൽ വികാസ് ഒറു ട്രസ്റ്റ് രൂപീകരിച്ചിരുന്നു. നിയമ സഹായം ലഭ്യമാക്കാൻ സാമ്പത്തിക പരാധീനത നേരിടുന്ന സ്ത്രീകളെ സഹായിക്കുന്നത് ലക്ഷ്യമിട്ടായിരുന്നു ശ്രദ്ധ വാൽക്കർ ചാരിറ്റബിൾ ട്രസ്റ്റ് ആരംഭിച്ചത്.



