Uncategorized

ആരാകും രാജ്യതലസ്ഥാനത്തെ മുഖ്യമന്ത്രി? മൂന്നു പേരുകള്‍ പരിഗണനയിൽ, ബിജെപിയിൽ ഇന്നും ചര്‍ച്ച തുടരും

ദില്ലി: ദില്ലി മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ബിജെപിയിൽ ചർച്ചകൾ തുടരുന്നു. സംസ്ഥാന ഘടകത്തിലെ നേതാക്കളുമായി ദേശീയ നേതൃത്വം ഇന്നും ചർച്ച നടത്തും. ന്യൂ ദില്ലി മണ്ഡലത്തിൽ അരവിന്ദ് കെജ്രിവാളിനെ തോൽപ്പിച്ച പർവേഷ് വെർമ, ദില്ലി നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്ന വിജേന്ദർ ​ഗുപ്ത, വനിതാ നേതാവായ ശിഖ റായ് എന്നിവരുടെ പേരുകൾ ചർച്ചയിലുണ്ട്. ദേശീയ നേതൃത്ത്വത്തിന്‍റെതാണ് അന്തിമ തീരുമാനമെന്നാണ് നേതാക്കൾ ഇന്നലെ പ്രതികരിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശ സന്ദർശനത്തിന് പോകും മുൻപ് മുഖ്യമന്ത്രിയാരെന്നതിൽ തീരുമാനം ഉണ്ടായേക്കും. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ജെപി നദ്ദ തുടങ്ങിയവര്‍ ചര്‍ച്ച നടത്തി. പര്‍വേഷ് വര്‍മ്മ മാത്രമല്ല പരിഗണനയില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിക്കുന്നത്. പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തിനുശേഷമായിരിക്കും സത്യപ്രതിജ്ഞ നടക്കുക.

ദില്ലി തെരഞ്ഞെടുപ്പ് വിജയത്തിന്‍റെ ആഘോഷപരിപാടിയിൽ പാര്‍ട്ടി ദേശീയ ആസ്ഥാനത്ത് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യാ സഖ്യത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. സഖ്യകക്ഷികളുടെ വോട്ട് കൈക്കലാക്കാനാണ് കോൺ​ഗ്രസിന്‍റെ ശ്രമമെന്നും കോൺ​ഗ്രസിനൊപ്പം കൂടിയവരെല്ലാം പരാജയപ്പെടുകയാണെന്നും ബിജെപിയുടെ വോട്ട് കൈക്കലാക്കാനാകില്ലെന്ന് കോൺ​ഗ്രസ് തിരിച്ചറിഞ്ഞെന്നും മോദി പറഞ്ഞു.

കോൺ​ഗ്രസിനും ആംആദ്മി പാർട്ടിക്കും അർബൻ നക്സലുകളുടെ ഭാഷയാണെന്നും അരാജകത്വവും രാജ്യവിരുദ്ധതയുമാണ് കോൺ​ഗ്രസ് നേതാക്കൾ പ്രചരിപ്പിക്കുന്നതെന്നും മോദി വിമർശിച്ചു. ദില്ലിയിലെ തെരഞ്ഞെടുപ്പുകളിൽ പൂജ്യം സീറ്റ് നേടുന്നതിൽ കോൺ​ഗ്രസ് ഡബിൾ ഹാട്രിക് നേടിയെന്നും പരാജയത്തിന്‍റെ ​ഗോൾഡ് മെഡൽ അണിഞ്ഞാണ് നേതാക്കൾ നടക്കുന്നതെന്നും മോദി പരിഹസിച്ചു.

അതേസമയം, ദില്ലിയിലെ ജനവിധി അംഗീകരിക്കുന്നുവെന്നാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. തെരഞ്ഞെടുപ്പ് ഫലം വിനയപൂർവം സ്വീകരിക്കുന്നു. ദില്ലിയുടെ പുരോഗതിക്കും ദില്ലിയിലെ ജനങ്ങളുടെ അവകാശങ്ങൾക്കും വേണ്ടിയുള്ള പോരാട്ടം തുടരും. കോൺഗ്രസ് പ്രവർത്തകരുടെ സമർപ്പണത്തിന് നന്ദിയെന്നും രാഹിൽ ഗാന്ധി എക്സിൽ കുറിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button