Uncategorized

ഫലപ്രഖ്യാപന ദിവസം കണ്ണൂരിലിറങ്ങി പ്രിയങ്കാ ​ഗാന്ധി, ദില്ലിയിലെ ട്രെന്റും ഫലങ്ങളും കണ്ടില്ലെന്ന് പ്രതികരണം

ദില്ലി: ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിൻ്റെ ട്രെൻഡ് പരിശോധിച്ചിട്ടില്ലെന്ന് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി. ശനിയാഴ്ച രാവിലെ കണ്ണൂർ വിമാനത്താവളത്തിലെത്തിയ വേളയിലാണ് പ്രിയങ്കാ ​ഗാന്ധിയുടെ പ്രതികരണം. തെരഞ്ഞെടുപ്പ് കമ്മീഷൻ രാവിലെ പുറത്തു വിട്ട ആദ്യകാല ട്രെൻഡുകളിലെ ഫലത്തോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് എനിക്കറിയില്ല, ഞാൻ ഇതുവരെ ഫലങ്ങൾ പരിശോധിച്ചിട്ടില്ല എന്നായിരുന്നു പ്രിയങ്കാ ​ഗാന്ധിയുടെ മറുപടി. നേരത്തെ 15 വർഷം ദില്ലിയിൽ അധികാരത്തിലിരുന്ന പാർട്ടിയാണ് കോൺ​ഗ്രസ്. ഈ തെരഞ്ഞെടുപ്പിൽ ഒരു സീറ്റും കോൺ​ഗ്രസിന് നേടാനായിട്ടില്ല. 2013ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എട്ട് സീറ്റുകളിൽ കോൺഗ്രസ് വിജയിച്ചിരുന്നു.

ദില്ലിയിൽ ആം ആദ്മി പാർ‌ട്ടി നേതാവായ അരവിന്ദ് കെജ്രിവാൾ തോറ്റു. മനീഷ് സിസോദിയയും തോറ്റു. ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിൽ ലീഡ് നില കേവലഭൂരിപക്ഷം കടന്നതോടെ സർക്കാർ രൂപീകരണ ചർച്ചയിലേക്ക് ബി ജെ പി കടന്നു. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ ബി ജെ പി 46 സീറ്റുകളിലാണ് വിജയിക്കുകയോ മുന്നിട്ട് നിൽക്കുകയോ ചെയ്യുന്നത്. എ എ പിയാകട്ടെ 24 സീറ്റിലേക്ക് ഒതുങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രി ആരാകണമെന്ന കാര്യം ദില്ലി അധ്യക്ഷൻ വീരേന്ദ്ര സച് ദേവയുമായി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ സംസാരിച്ചു. ദില്ലി പിടിക്കുമെന്നും മുഖ്യമന്ത്രിയാര് എന്ന കാര്യത്തിൽ പാർട്ടിക്ക് ആശയക്കുഴപ്പമുണ്ടാകില്ലെന്നും കേന്ദ്ര നേതൃത്വം ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്നുമാണ് നദ്ദയോട് സംസാരിച്ച ശേഷം വീരേന്ദ്ര സച് ദേവ മാധ്യമങ്ങളോട് പറഞ്ഞത്. മുഖ്യമന്ത്രിയെ ബി ജെ പി പാർലമെന്‍ററി ബോർഡ് തീരുമാനിക്കുമെന്ന് ബി ജെ പി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗും വ്യക്തമാക്കി. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളെല്ലാം നടപ്പാക്കുമെന്നും എ എ പിയുടെ പ്രധാന നേതാക്കളെല്ലാം തോൽക്കുന്നതിലൂടെ ജനവിധി വ്യക്തമായെന്നും അരുൺ‌ സിം​ഗ് കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button