തട്ടുകടയിൽ നിന്ന് 30000 രൂപയും ബൈക്കും കവര്‍ന്നു; പിടികൂടാനെത്തിയ പൊലീസിനെ ആക്രമിച്ച് പ്രതി

കോഴിക്കോട്: കോഴിക്കോട് നാദാപുരം ഇരിങ്ങണ്ണൂരില്‍ മോഷണക്കേസ് പ്രതി പോലീസിനെ അക്രമിച്ചു. നാദാപുരം സ്റ്റേഷനിലെ എഎസ്ഐ ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് പരിക്ക്. പ്രതിയായ മുഹമ്മദലിയെ പിടിക്കാനായി പോലീസ് സംഘം വീട്ടിലെത്തിയപ്പോഴാണ് അക്രമം ഉണ്ടായത്.
ഷൊര്‍ണൂരിലെ തട്ടുകടയില്‍ നിന്നും മുപ്പതിനായിരം രൂപയും ബൈക്കും മോഷ്ടിച്ച കേസിലെ പ്രതിയായ മുഹമ്മദലി നാദാപുരം ഇരങ്ങണ്ണൂരിലെ വീട്ടിലെത്തിയെന്ന് മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വ്യക്തമായത്. പിന്നാലെ നാദാപുരം പോലീസും വടകര റൂറല്‍ എസ് പിയുടെ സ്ക്വാഡും മുഹമ്മദാലിയെ തേടി വീട്ടിലെത്തി.
ഇതിനിടയിലാണ് വീട്ടിലെ ജനല്‍ചില്ല് തകര്‍ത്ത ശേഷം പ്രതി പോലീസിനെ അക്രമിച്ചത്. അക്രമത്തില്‍ പരിക്കേറ്റ എഎസ് ഐ എം നൗഷാദ്, റൂറല്‍ എസ് പിയുടെ സ്ക്വാഡ് അംഗം വിവി ഷാജി എന്നിവര്‍ നാദാപുരം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പിന്നാലെ വീടിന്‍റെ കതക് തകര്‍ത്ത് അകത്തു കടന്ന പോലീസ് മുഹമ്മദാലിയെ പിടികൂടിയ ശേഷം ഷൊര്‍ണൂര്‍ പോലീസിന് കൈമാറി. 2023ല്‍ എടച്ചേരിയില്‍ വെച്ച് പോലീസുകാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലും ഇയാള്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.