പാല കൊലപാതകം: ‘ആറുവയസുള്ള മകനുമായാണ് ഭാര്യാവീട്ടിലേക്ക് മനോജ് വന്നത്, പെട്രോൾ ഒഴിച്ചതോടെ കുട്ടി പുറത്തേക്കോടി’

കോട്ടയം: കോട്ടയം പാലായിൽ ഭാര്യാമാതാവിനെ മരുമകൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി കൊല്ലപ്പെട്ട നിർമലയുടെ അമ്മ കമലാക്ഷി. മനോജ് സ്ഥിരമായി വീട്ടിൽ വന്നു ബഹളം ഉണ്ടാക്കുമായിരുന്നു എന്ന് കമലാക്ഷി പറഞ്ഞു. ഇന്നലെ മനോജ് കൊല്ലും എന്ന് പറഞ്ഞാണ് വീട്ടിലേക്ക് വന്നത്. വീടിനുള്ളിൽ വെച്ചാണ് തീ കൊളുത്തിയതെന്നും കമലാക്ഷി പറഞ്ഞു. പൊള്ളലേറ്റ നിർമ്മലയും മരുമകനും ഇന്ന് രാവിലെയാണ് മരിച്ചത്.
മനോജും ഭാര്യയും തമ്മിൽ വേർപിരിഞ്ഞാണ് കഴിയുന്നതെന്ന് കമലാക്ഷി പറഞ്ഞു. മനോജിന് ഭാര്യയെ സംശയമായിരുന്നു. ഭാര്യയോടുള്ള ദേഷ്യമാണ് അമ്മായിമ്മയെ കൊല്ലാൻ കാരണം. മനോജും ഭാര്യ ആര്യയും തമ്മിലുള്ള വിവാഹ മോചന കേസ് നടക്കുകയാണെന്നും ബന്ധു പറഞ്ഞു. ആറ് വയസുള്ള മകനെ കൂട്ടിയാണ് മനോജ് ഭാര്യ വീട്ടിലേക്ക് എത്തിയത്. പെട്രോൾ ഒഴിച്ച് കത്തിച്ചതിന് പിന്നാലെ മകൻ പുറത്തേക്ക് ഓടി. മനോജിന്റെ കൈയ്യിൽ പെട്രോൾ ഉണ്ടെന്ന വിവരം മകൻ നിർമലയോട് പറഞ്ഞിരുന്നു. ആര്യ എറണാകുളത്ത് ജോലിക്ക് പോകുന്നത് മനോജ് എതിർത്തിരുന്നു. നിർമല ഇടപെട്ടാണ് ആര്യക്ക് ജോലി വാങ്ങി കൊടുത്തത്. ഇതിന്റെ ദേഷ്യവും മനോജിന് ഉണ്ടായിരുന്നുവെന്ന് കമലാക്ഷി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
ഇന്നലെ രാത്രിയിലാണ് മനോജ് നിർമ്മലയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. 62 വയസ്സുള്ള നിർമ്മലയും മരുമകൻ മനോജും (42) മരിച്ചു. പൊള്ളലേറ്റ രണ്ട് പേരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്.