കുതിച്ചെത്തി പൊലീസ്, മുഖംമൂടി ധരിച്ച് എടിഎമ്മിൽ കയറിയ കള്ളന്‍റെ പ്ലാൻ പൊളിഞ്ഞു, ഓടി രക്ഷപ്പെട്ടു

കണ്ണൂര്‍: കണ്ണൂര്‍ ഇരിക്കൂറിൽ എടിഎം കവര്‍ച്ചാ ശ്രമം പൊളിച്ച് പൊലീസ്. പൊലീസിന്‍റെ കൃത്യസമയത്ത് സ്ഥലത്ത് എത്തിയതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ഇരിക്കൂറിലെ കാനറാ ബാങ്കിന്‍റെ എടിഎമ്മിൽ മോഷണ ശ്രമം നടന്നത്. പ്രതി എടിഎമ്മിലെത്തുന്നതിന്‍റെയും കവര്‍ച്ച നടത്താൻ ശ്രമിക്കുന്നതിന്‍റെയും ഓടി രക്ഷപ്പെടുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. തുണികൊണ്ട് മുഖം മറച്ചാണ് പ്രതി എടിഎമ്മിലെത്തിയത്. തുടര്‍ന്ന് എടിഎമ്മിലെ പണം കവരാൻ ശ്രമം നടത്തുന്നതിനിടെ പൊലീസ് ജീപ്പ് എടിഎമ്മിന് മുന്നിലെത്തുകയായിരുന്നു. ഇതോടെ പ്രതി അതിവേഗത്തിൽ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. കുറ്റിക്കാട്ടിലേക്ക് ഓടി രക്ഷപ്പെട്ട പ്രതിയെ പൊലീസിന് പിടികൂടാനായില്ല. പ്രതിയ്ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. എടിഎമ്മിലെ സിസിടിവി പ്രതി ഇല ഉപയോഗിച്ച് മറയ്ക്കാൻ ശ്രമിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സിസിടിവി ക്യാമറ മറയ്ക്കാൻ ശ്രമിച്ചതോടെ ബാങ്കിൽ മുന്നറിയിപ്പ് സംവിധാനം മുഴങ്ങി. മുന്നറിയിപ്പ് ലഭിച്ചതോടെ ബാങ്ക് അധികൃതര്‍ ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇരിക്കൂര്‍ പൊലീസ് സ്റ്റേഷന്‍റെ 100 മീറ്റര്‍ അകലെയായുള്ള എടിഎമ്മിലായിരുന്നു മോഷണ ശ്രമം. പൊലീസിന് വിവരം ലഭിച്ച ഉടൻ തന്നെ ജീപ്പുമായി സ്ഥലത്തേക്ക് കുതിച്ചെത്തുകയായിരുന്നു. ബാങ്കിന്‍റെ മുന്നറിയിപ്പ് സംവിധാനം കൃത്യമായി വിവരം നൽകിയതും ആ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസിന് വേഗം എത്താനായതിനാലുമാണ് മോഷണ ശ്രമം പൊളിക്കാനായത്.