പായ തുറന്നപ്പോൾ മൃതദേഹം; മൂലമറ്റത്ത് കുപ്രസിദ്ധ ഗുണ്ടയുടെ കൊലപാതകം, 6 പേർ കൂടി അറസ്റ്റിൽ

മൂലമറ്റം: ഇടുക്കി മൂലമറ്റത്ത് പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കാഞ്ഞാർ പൊലീസ് കസ്റ്റഡിയിൽ എടുത്ത 6 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. നേരത്തെ മൂലമറ്റം സ്വദേശി ഷാരാണിനെ (25) പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നിരവധി ക്രിമിനുകൾ കേസുകളിൽ പ്രതിയായ കോട്ടയം മേലുകാവ് സ്വദേശി സാജൻ സാമുവലാണ് കൊല്ലപ്പെട്ടത് എന്ന് പൊലീസ് സ്ഥിരീകരിച്ചു. വാഗമണ്‍ സംസ്ഥാനപാതയോരത്തെ തേക്കിന്‍കൂപ്പിന് സമീപം ടെയില്‍ റെയ്‌സ് കനാലിനോട് ചേര്‍ന്ന് ചെറുകാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തുമ്പോൾ രണ്ട് ദിവസത്തെ പഴക്കമുണ്ടായിരുന്നു.
സാജൻ സാമുവലിനെ എട്ടംഗ സംഘം ചേർന്നാണ് വക വരുത്തിയതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സാജന്‍ സാമുവലും ഷാരോണും സുഹൃത്തുക്കളാണ്. പലപ്പോഴും ഇവര്‍ സംഘം ചേര്‍ന്ന് മദ്യപിക്കാറുണ്ട്. ഇതിനിടെയുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തിലേയ്ക്ക് നയിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള ആളുകളെ ആണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. കൊല്ലപ്പെട്ട സാജന്റെ കഴുത്തിലും തലയിലും ഗുരുതര മുറിവുകളുണ്ട്. ഇടതു കൈ വെട്ടിയെടുത്ത നിലയിലായിരുന്നു. പ്രതികളായ കൂടുതൽ ആളുകളുടെ അറസ്റ്റ് ഉടൻ ഉണ്ടാകും.