ചായക്കടയിൽ കൂട്ടയടി; ആർഎസ്എസ് അനുഭാവികള്‍ക്ക് മർദ്ദനം, പത്തിലധികം പേർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ്

പത്തനംതിട്ട: പത്തനംതിട്ട അടൂർ തെങ്ങമത്ത് ചായക്കടയിൽ കൂട്ടയടി. ആർഎസ്എസ് അനുഭാവികളായ രണ്ട് യുവാക്കളെയാണ് ബൈക്കുകളിലെത്തിയ സംഘം മർദ്ദിച്ചത്. സംഭവത്തിൽ പത്തിലധികം പേർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു ചായക്കടയിൽ കൂട്ടയടി ഉണ്ടായത്. പ്രദേശവാസികളായ അഭിരാജ്, വിഷ്ണു എന്നി യുവാക്കളും നൂറനാട് ഭാഗത്തുള്ള ചിലരുമായി റോഡിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു. പിന്നീട് പിരിഞ്ഞുപോയവർ പിന്നീട് മൂന്ന് ബൈക്കുളുമായി വീണ്ടുമെത്തി. ഈ സമയം ചായക്കടയിലിരുന്ന അഭിരാജിനെയും വിഷ്ണുവിനെയും ഇവർ സംഘം ചേർന്ന് മർദ്ദിച്ചു. യുവാക്കളും ഇവരെ പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ട്.
ആർഎസ്എസ് അനുഭാവികളാണ് വിഷ്ണുവും അഭിരാജും. നൂറനാട് സ്വദേശികളാണ് ഇവരെ മർദ്ദിച്ചത്. സംഭവത്തിൽ രാഷ്ട്രീയമില്ലെന്നാണ് പൊലീസ് പറയുന്നത്. റോഡിൽ ഉണ്ടായ തർക്കം ഈ രീതിയിൽ സംഘർഷത്തിലേക്ക് പോയതെങ്ങിനെയെന്ന് പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. മുൻവൈരാഗ്യമുണ്ടോയെന്നാണ് സംശയം. അതേസമയം, പുതുതയായി തുടങ്ങിയ ചായകട സംഘർഷത്തിൽ തകർന്നു. മുപ്പതിനായിരം രൂപയിലധികം നഷ്ടമുണ്ടെന്ന് നടത്തിപ്പുക്കാർ പറഞ്ഞു.