നഗരത്തിന്‍റെ ഒത്ത നടുവിൽ ചുവന്ന തുണി കൊണ്ട് മൂടിയങ്ങനെ നിൽക്കുകയാണ്, ഇനിയെന്ത്; ശക്തൻ തമ്പുരാന്‍റെ ഗതി!

തൃശൂര്‍: കെഎസ്ആര്‍ടിസി ബസിടിച്ചു തകര്‍ന്ന ശക്തന്‍ പ്രതിമ അറ്റകുറ്റപ്പണി തീര്‍ത്തെത്തിച്ചെങ്കിലും ഉദ്ഘാടനത്തിന് ഇനിയും കാത്തിരിക്കണം. പണം അനുവദിക്കുന്നതിലെ നൂലാമാലയാണ് ഉദ്ഘാടനം വൈകിക്കുന്നത്. അതിനിടെ മറ്റാരെയും കൂട്ടാതെ മേയര്‍ ഒറ്റയ്ക്ക് ഉദ്ഘാടനം നടത്താന്‍ ശ്രമിച്ചത് സിപിഐ വെട്ടിയതാണ് ഉദ്ഘാടനം നീണ്ടുപോകാന്‍ കാരണമെന്നാണ് പ്രതിപക്ഷത്തിന്‍റെ പരിഹാസം.
ജൂണ്‍ ഒമ്പതിന് പുലര്‍ച്ചെയാണ് കെഎസ്ആര്‍ടിസി ലോ ഫ്ലോര്‍ ബസിടിച്ചു കയറി ശക്തന്‍ തമ്പുരാന്‍റെ പ്രതിമ തകര്‍ന്നത്. ശിൽപ്പിയായ കുന്നുവിള മുരളിയെ വിളിച്ചുവരുത്തി പ്രതിമ തിരുവനന്തപുരത്തേക്ക് കൊടുത്തയച്ചു നന്നാക്കി തിരികെ എത്തിച്ചു. പണിക്കാശ് നല്‍കിയ കെഎസ്ആര്‍ടി മന്ത്രിയെയും പത്ത് ലക്ഷത്തിന്‍റെ അധിക സഹായം നല്‍കിയ തൃശൂര്‍ എംഎല്‍എ പി ബാലചന്ദ്രനെയും ഒഴിവാക്കി മേയര്‍ ഉദ്ഘാടനം പ്രഖ്യാപിച്ച് ഫ്ളക്സ് വച്ചു. എന്നാല്‍, സിപിഐ ഉടക്കില്‍ തട്ടി ഉദ്ഘാടനം മാറ്റിവയ്ക്കുകായിരുന്നു.
പണം സംബന്ധിച്ച ചില കാര്യങ്ങള്‍ കൂടി ശരിയാകാനുണ്ടെന്നാണ് മേയര്‍ എം കെ വര്‍ഗീസ് പറയുന്നത്. അത് ശരിയാകുന്ന മുറയ്ക്ക് ഉദ്ഘാടനം നടത്തുമെന്നും മേയര്‍ പറഞ്ഞു. ഇരുപത് ലക്ഷം രൂപയായിരുന്നു അറ്റകുറ്റപ്പണിയുടെ ചെലവ്. എട്ടര ലക്ഷം ശിൽപ്പിക്ക് കെഎസ്ആര്‍ടിസി നല്‍കി. ഒന്നര ഇനിയും നല്‍കാനുണ്ട്. പത്തുലക്ഷം തൃശൂര്‍ എംഎല്‍എ കെ ബാലചന്ദ്രനാണ് നല്‍കാമെന്നേറ്റത്.