ലൈംഗിക പീഡന ആരോപണം, ബ്രിട്ടനിൽ സ്ഥാനമൊഴിഞ്ഞ് മലയാളി ബിഷപ്പ് ജോണ്‍ പെരുമ്പളത്ത്

ലിവർപൂൾ: ചർച്ച് ഓഫ് ഇംഗ്ലണ്ട് ബിഷപ്പും മലയാളിയുമായ ജോണ്‍ പെരുമ്പളത്ത് ലൈംഗീക പീഡന ആരോപണത്തെ തുടർന്ന് സ്ഥാനമൊഴിഞ്ഞു. സ്വകാര്യ ചാനലിലുടെ യുവതി നടത്തിയ വെളിപ്പെടുത്തലിനെ പിന്നാലെ സഭയുടെ നിർദേശ പ്രകാരമാണ് രാജി. ജോണ്‍ പെരുന്പളത്ത് ബ്രാഡ് വെൽ ബിഷപ്പായിരുന്ന സമയത്ത് 2019 മുതൽ 2023 വരെ പലതവണ ലൈംഗീകമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം. മറ്റൊരു സ്ത്രീയും ബിഷപ്പിനെതിരെ ലൈംഗിക ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം ആരോപണങ്ങള്‍ ജോണ്‍ പെരുന്പളത്ത് നിഷേധിച്ചു.
താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ആരോപണം നേരത്തെ പൊലീസ് ഉൾപെടെ അന്വേഷിച്ച് കഴമ്പില്ലെന്ന് കണ്ടെത്തിയതാണെന്നുമാണ് വിഷയത്തിൽ ജോണ്‍ പെരുമ്പളത്ത് പ്രതികരിച്ചിട്ടുള്ളത്. ലിവർപൂളിലെ ബിഷപ്പ് ആയി സേവനം ചെയ്തുവരുന്നതിനിടയിലാണ് രാജി. ചാനൽ 4ന്റെ അന്വേഷണത്തിലാണ് രണ്ട് സ്ത്രീകൾ ബിഷപ്പിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. ഒരു വനിതാ ബിഷപ്പും ജോണ്‍ പെരുമ്പളത്തിനെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. 2023 മുതൽ ലിവർപൂളിലെ ബിഷപ്പാണ് ജോണ്‍ പെരുമ്പളത്ത്. പദവികളിൽ നിന്ന് ഒഴിഞ്ഞ് വിരമിക്കാൻ രാജാവ് ജോണ്‍ പെരുമ്പളത്തിന് അനുമതി നൽകിയതായാണ് വിവരം.
നിരവധി വിശ്വാസികൾ ബിഷപ്പിന്റെ രാജി ആവശ്യപ്പെട്ട് നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് രാജി എത്തുന്നത്. വാറിംഗ്ടൺ ബിഷപ്പായ മേസണാണ് ജോണ്‍ പെരുമ്പളത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിട്ടുള്ളത്. വനിതാ ബിഷപ്പിന്റെ ആശങ്കകളെ ചർച്ച് ഓഫ് ഇംഗ്ലണ്ട് വേണ്ട രീതിയിൽ പരിഗണിച്ചില്ലെന്നാണ് തുറന്ന കത്തിൽ വനിതാ ബിഷപ്പ് ആരോപിക്കുന്നത്. വയനാട് മാനന്തവാടി സ്വദേശിയായ വൈദികൻ 2001ലാണ് ബ്രിട്ടനിലെത്തിയത്.