ശ്രീതുവിനോട് വഴിവിട്ട ബന്ധത്തിന് ശ്രമം, കുഞ്ഞിനെ കൊന്നത് താൽപര്യം നടക്കാത്ത വൈരാഗ്യത്തിൽ; ഹരികുമാർ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് രണ്ട് വയസ്സുകാരി കിണറ്റിലെറിഞ്ഞ് കൊന്ന കേസിൽ അമ്മാവൻ ഹരികുമാർ അറസ്റ്റിൽ. കുഞ്ഞിന്റെ അമ്മയായ സഹോദരി ശ്രീതുവിനോട് വഴിവിട്ട ബന്ധങ്ങൾക്ക് ഹരികുമാർ ശ്രമിച്ചിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. ഇത് നടക്കാത്തതിന്റെ വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് മൊഴി. കുഞ്ഞിന്റെ അമ്മയുടെ പങ്കിൽ സംശയമുണ്ടെങ്കിലും തൽക്കാലത്തേക്ക് ചോദ്യം ചെയ്ത് വിട്ടയച്ചു.
ഒരു പകൽ നീണ്ട നടുക്കത്തിനൊടുവിൽ കുഞ്ഞ് ദേവേന്ദുവിന്റെ കൊലപാകത്തിൽ അമ്മാവൻ ഹരികുമാർ അറസ്റ്റിൽ. ഹരികുമാറിന്റെ ചില താത്പര്യങ്ങളും ആവശ്യങ്ങളും നടക്കാത്തതിന്റെ വൈരാഗ്യമാണ് കുഞ്ഞിന്റെ ജീവനെടുക്കുന്നതിൽ കലാശിച്ചതെന്നാണ് മൊഴി. പല കുരുക്കുകളിൽ നിന്നും ഹരികുമാറിനെ സംരക്ഷിച്ചത് കുഞ്ഞിന്റെ അമ്മ ശ്രീതുവായിരുന്നു. പിന്നീട് സഹോദരിയോടും വഴിവിട്ട താത്പര്യങ്ങൾ കാണിച്ചു. ഹരികുമാറിനെ പ്രകോപിപ്പിക്കാതിരിക്കാൻ ശ്രീതു ശ്രമിച്ചു. കുട്ടി തന്റെ ആവശ്യങ്ങൾക്ക് തടസ്സമെന്ന് കണ്ടതോടെ കൊന്നു. ഇതാണ് ഹരികുമാറിന്റെ കുറ്റസമ്മതം. ഇയാൾ പറഞ്ഞത് പൂർണമായും പൊലീസ് വിശ്വസിച്ചിട്ടില്ല. അമ്മയുടെ പങ്കിലടക്കം പൊലീസിന് സംശയങ്ങുണ്ട്. അമ്മയെ കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുമെന്ന് പൊലീസ് അറിയിച്ചു.
രാവിലെ എട്ട് മണിയോടെയാണ് ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ ഇളയമകൾ രണ്ടുവയസ്സുകാരി ദേവേന്ദുവിന്റെ മൃതദേഹം കിണറ്റിൽ നിന്ന് കിട്ടിയത്. അച്ഛനും അമ്മയ്ക്കും സഹോദരിക്കുമൊപ്പം രാത്രി ഉറങ്ങാൻ കിടന്ന ദേവേന്ദുവിനെ കാണാനില്ലെന്നായിരുന്നു ആദ്യ വിവരങ്ങൾ. ഫയർഫോഴസാണ് കുഞ്ഞിന്റെ മൃതേദം കിണറ്റിൽ നിന്ന് പുറത്തെടുത്തത്. തുടക്കം മുതൽ തന്നെ കൊലപാതകമെന്ന സംശയത്തിലുറച്ചാണ് പൊലീസ് നീങ്ങിയത്. പ്രാഥമിക മൊഴികളിൽ പൊരുത്തക്കേടുകൾ നിറഞ്ഞതോടെയാണ് അമ്മയെയും അച്ഛനെയും മുത്തശ്ശി ശ്രീകലയെയും അമ്മയുടെ സഹോദരൻ ഹരികുമാറിനെയും കസ്റ്റഡിയിലെടുത്തത്.