‘മുഖംമൂടി ധരിച്ചെത്തി അവരെന്‍റെ ഭാര്യയെ പീഡിപ്പിച്ച് കൊന്നു’; ഭർത്താവിന്‍റെ പരാതി, ഒടുവില്‍ സത്യം പുറത്ത്

ചണ്ഡീഗഡ്: ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യയെ കൊലപ്പെടുത്തി യുവാവ്. ഹരിയാനയില്‍ നൂഹ് ജില്ലയിലാണ് സംഭവം. വെടിയുതിര്‍ത്താണ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയത്. ഇനായത്ത് എന്നയാളാണ് പൊലീസ് പിടിയിലായത്. ഇയാൾക്ക് തോക്ക് എത്തിച്ചുനൽകിയ ആളെയും കൂട്ടാളിയെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. എന്നാല്‍ ചൊവ്വാഴ്ച രാത്രി മുഖംമൂടി ധരിച്ചെത്തിയ ആളുകള്‍ തന്റെ ഭാര്യയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന് കാണിച്ച് ഇയാള്‍ പൊലീസിനെ സമീപിക്കുകയും ചെയ്തിരുന്നു.
എന്നാൽ ചോദ്യം ചെയ്യലിൽ 25കാരിയായ യുവതി സുന്നത്തിയെ കൊലപ്പെടുത്തിയതാണെന്ന് ഇയാള്‍ സമ്മതിച്ചതായും പൊലീസ് പറഞ്ഞു. ഇനായത്തിന് നാടന്‍ തോക്ക് നല്‍കിയ കൂട്ടുപ്രതി ഷാക്കിറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുമായുള്ള ഏറ്റമുട്ടലില്‍ ഷാക്കിറിന് കാലില്‍ വെടിയേറ്റിരുന്നു. ഇയാളെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് അയച്ചു. ഷാക്കിറിന്റെ പേരില്‍ കവർച്ച, മോഷണം, അനധികൃത ആയുധങ്ങൾ കൈവശം വച്ചത് തുടങ്ങി മറ്റ് കേസുകള്‍ നേരത്തെ നിലവിലുണ്ടെന്നും പൊലീസ് അറിയിച്ചു.
തിരവാഡ ഭാഗത്തേക്ക് പോവുകയായിരുന്ന ഷാക്കിറിനെ പൊലീസ് തടയുകയായിരുന്നു. പൊലീസിനെ കണ്ടപ്പോള്‍ മോട്ടോര്‍ സൈക്കിളില്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പൊലീസ് പിന്‍തുടര്‍ന്നു. പൊലീസ് പിന്തുടര്‍ന്നപ്പോള്‍ ബാലന്‍സ് നഷ്ടപ്പെട്ട് ഇയാള്‍ റോട്ടില്‍ വീഴുകയായിരുന്നു. രക്ഷപ്പെടാനായി ഇയാള്‍ പൊലീസിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിനെത്തുടര്‍ന്ന് പ്രതിരോധത്തിനായി പൊലീസ് വെടിയുതിര്‍ത്തപ്പോള്‍ ഷാക്കിറിൻ്റെ വലതുകാലിൽ കൊള്ളുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.