ആറളം വന്യജീവി സങ്കേതത്തിൽ മീൻമുട്ടി നരിക്കടവിലെ വനം വകുപ്പിന്റെ ആന്റ്റി പോച്ചിങ് ക്യാമ്പ് ഷെഡിന് നേരെയുണ്ടായ അക്രമണത്തിൽ രണ്ടുപേർ പിടിയിൽ

ഇരിട്ടി: ആറളം വന്യജീവി സങ്കേതത്തിൽ മീൻമുട്ടി നരിക്കടവിലെ വനം വകുപ്പിന്റെ ആന്റ്റി പോച്ചിങ് ക്യാമ്പ് ഷെഡിന് നേരെയുണ്ടായ അക്രമണത്തിൽ രണ്ടുപേർ പിടിയിൽ. മേഖലയിലെ ചാവച്ചി, കരിയാൻകാപ്പ്, മുട്ടുമാറ്റി ആദിവാസി കോളനികൾ കേന്ദ്രീകരിച്ച് ആറളം പോലീസ് നടത്തിയ അനേഷണത്തിനൊടുവിലാണ് കോളണിയിലെ സഹോദരങ്ങളായ അനീഷ് (31), വിനോദ് എന്ന ഏലിയാസ് പക്രു (27) എന്നിവർ പോലീസിന്റെ പിടിയിലാകുന്നത്.ഡിസംബർ 2 നും 11 നും ഇടയിലായിരുന്നു അക്രമം നടന്നത്. രണ്ടിന് ഇവിടെ ഫോറസ്റ്റ് അധികൃതർ എത്തിയശേഷം പിന്നീട് 11 ന് എത്തിയപ്പോഴാണ് എ പി സി യിൽ അക്രമം നടന്നതായി കണ്ടെത്തുന്നത്. ഓഫീസിന്റെ ഗെയിറ്റ് തകർത്ത് ഉള്ളിൽ കയറിയ അക്രമികൾ ജീവനക്കാരുടെ മുറിയിലെ കിടക്കൾ വലിച്ച് പുറത്തേക്ക് എറിയുകയും ഓഫീസിനു മുന്നിലെ പ്രവർത്തന ക്ഷമമല്ലാത്ത നിരീക്ഷണ ക്യാമറ വലിച്ച് പൊട്ടിക്കുകയും വയറിങ്ങും സ്വിച്ച് ബോർഡുകളും, സോളാർ പാനലും ബാറ്ററിയും നശിപ്പിക്കുകയും ചെയ്‌തു. വനം വകുപ്പ് ജീവനക്കാർ ഉപയോഗിക്കുന്ന ഭക്ഷണ പാത്രങ്ങളും സ്ലീപ്പിംഗ് ബാഗുകളും ഭക്ഷണ സാധനങ്ങളും മോഷ്‌ടിച്ചു. ചുമരുകളും കരിക്കട്ടകൊണ്ട് വികൃതമാക്കിയിരുന്നു. ഭക്ഷണ പാത്രങ്ങളും ഭക്ഷ്യ വസ്‌തുക്കളും മോഷ്ടിക്കപ്പെട്ടതിനാൽ മാവോയിസ്റ്റുകളാകാം ഇതിനു പിന്നിൽ എന്നാണ് കരുതിയിരുന്നത്.




