‘വന്യജീവികൾ നാട്ടിലും മനുഷ്യർ കൂട്ടിലും; പ്രതിഷേധം സംഘടിപ്പിച്ച് കെ സി വൈ എം മാനന്തവാടി രൂപത

മാനന്തവാടി: വന്യജീവി ആക്രമണത്തിൽ മാനന്തവാടി പഞ്ചരകൊല്ലി സ്വദേശിനി രാധ മരിച്ച സംഭവത്തിൽ മാനന്തവാടി ഡിവിഷൻ ഫോറസ്റ്റ് ഓഫീസിന് മുമ്പിൽ പ്രതിഷേധിച്ച് കെ.സി.വൈ.എം മാനന്തവാടി രൂപത. നരഭോജിയായ കടുവയെ എത്രയും വേഗം പിടികൂടി കൊല്ലണമെന്നും, വന്യ ജീവി ആക്രമണങ്ങൾ തുടർ സംഭവമാകുമ്പോൾ മനുഷ്യർ കൂട്ടിലടക്കപ്പെടുകയും മൃഗങ്ങൾ നാട്ടിൽ വിഹരിക്കുകയും ചെയ്യുന്നത് തീർത്തും വേദനാജനകമാണെന്നും മനുഷ്യ ജീവന് യാതൊരു വിലയും കൽപ്പിക്കാത്ത വന-നിയമങ്ങൾ കാരണം വന്യമൃഗങ്ങളെ ഭയന്ന് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ വയനാട്ടിൽ ഉള്ളത് എന്നും വന്യജീവി ആക്രമണങ്ങൾക്ക് ശേഷം ധനസഹായം വാഗ്ദാനം ചെയ്യുന്ന സർക്കാർ സംവിധാനങ്ങൾ വയനാട്ടിലെ ജനങ്ങൾക്ക് മുഴുവൻ സഹായം നൽകേണ്ട നിലവിലെ സാഹചര്യത്തിൽ കാട്ടിൽ നിന്നും നാട്ടിൽ ഇറങ്ങുന്ന വന്യമൃഗങ്ങളിൽ നിന്നും മനുഷ്യജീവന് സംരക്ഷണം ലഭിക്കത്തക്കവിധം ശാശ്വത പരിഹാരം കണ്ടെത്താൻ അധികാരികൾ തയാറാവേണ്ടതുണ്ട് എന്നും ബിബിൻ പലപ്പിള്ളിൽ പറഞ്ഞു.
രൂപത പ്രസിഡൻ്റ് ബിബിൻ പിലാപ്പിള്ളിൽ അധ്യഷത വഹിച്ചു. എടവക ഗ്രാമ പഞ്ചായത്ത് മെമ്പർ ഷിൽസൺ കോക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം രൂപത ഡയറക്ടർ ഫാ.സാൻ്റോ അമ്പലത്തറ, സെക്രട്ടറി ഡ്യൂണ മരിയ കിഴക്കേമണ്ണൂർ, ജോബിൻ തടത്തിൽ, നവീൻ പുലകുടിയിൽ, ഫാ. വിനോദ് പാക്കാനിക്കുഴി, ഫാ.അമൽ മന്ത്രിക്കൽ, ഫാ. അമൽ മുളങ്ങാട്ടിൽ, സി.ജിനി എഫ്.സി.സി,
സി രഞ്ജിത എഫ്.സി.സി, രൂപത സിൻഡിക്കേറ്റ് അംഗം ദിവ്യ പാട്ടശ്ശേരി തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ പരിപാടിയിൽ നിരവധി യുവജനങ്ങൾ പങ്കെടുത്തു.



