Uncategorized

കെഎസ്ആര്‍ടിസി ബസിലെ അവഹേളനം; 10 വർഷത്തിന് ശേഷം ജീവനക്കാർക്ക് കൈ കൊടുത്ത് ദയാബായി, കേസ് അവസാനിച്ചു

കൊച്ചി: അപമര്യാദയായി പെരുമാറിയ കെഎസ്ആര്‍ടിസി ബസ് ജീവനക്കാര്‍ക്ക് മാപ്പു നല്‍കി ദയാബായി. പത്തു വര്‍ഷം മുമ്പ് തൃശൂരില്‍ നിന്ന് ആലുവയിലേക്കുളള യാത്രയ്ക്കിടെ നേരിട്ട അപമാനവുമായി ബന്ധപ്പെട്ട കേസില്‍ കോടതിയില്‍ നേരിട്ടെത്തിയാണ് ദയാബായി ബസ് ജീവനക്കാര്‍ക്ക് മാപ്പ് നല്‍കിയത്.

ദയബായിയുടെ ദയയില്‍ പത്തു വര്‍ഷം പഴക്കമുളള കേസ് അവസാനിച്ചു. 2015ലെ ഒരു രാത്രിയിലാണ് തൃശൂരില്‍ നിന്ന് ആലുവയിലേക്കുളള യാത്രയ്ക്കിടെ കെഎസ്ആര്‍ടിസി ബസ് ജീവനക്കാരുടെ മോശം പെരുമാറ്റത്തിന് സാമൂഹ്യപ്രവര്‍ത്തകയായ ദയാബായി ഇരയായത്. വസ്ത്രത്തിന്‍റെയും നിറത്തിന്‍റെയും പേരില്‍ ബസ് ജീവനക്കാര്‍ തന്നെ അസഭ്യം പറഞ്ഞ് നടുറോഡില്‍ ഇറക്കിവിട്ടെന്നായിരുന്നു ദയാബായിയുടെ പരാതി. അന്നത്തെ ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തന്നെ സംഭവത്തിന്‍റെ പേരില്‍ ദയാബായിയോട് നേരിട്ട് ഖേദപ്രകടനം നടത്തി. ഇതിനു പിന്നാലെ കണ്ടക്ടര്‍ക്കെതിരെ ചുമത്തിയ കേസാണ് ഇന്ന് ആലുവ കോടതിയില്‍ അവസാനിച്ചത്.

അന്നത്തെ ബസ് കണ്ടക്ടര്‍ ഷൈലനും, ഡ്രൈവര്‍ യൂസഫിനും കൈ കൊടുത്ത് ദയാബായി ചിരിച്ച് പിരിഞ്ഞു. തനിക്കു വേണ്ടിയല്ല, നിറത്തിന്‍റെയും വസ്ത്രത്തിന്‍റെയും പേരില്‍ അപമാനിക്കപ്പെടുന്ന എല്ലാവര്‍ക്കും വേണ്ടിയാണ് ദുരനുഭവത്തെ പറ്റി പരാതി പറഞ്ഞതെന്നും ഇത്തരം ദുരവസ്ഥ ഇനിയാര്‍ക്കും ഉണ്ടാകരുതെന്നും ഓര്‍മിപ്പിച്ചാണ് കേസ് അവസാനിപ്പിച്ച് ദയാബായി മടങ്ങിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button