വിഷം കഴിച്ച ആതിര കൊലക്കേസ് പ്രതി ജോൺസൺ ചികിത്സയിൽ തുടരുന്നു, പ്രതി പൂർണമായും പൊലീസ് നിരീക്ഷണത്തിൽ

തിരുവനന്തപുരം : കഠിനംകുളം ആതിര കൊലക്കേസിലെ പ്രതി ജോൺസൺ ഔസോപ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇന്നലെ നടത്തിയ പരിശോധനയിൽ ഇയാളുടെ ഉള്ളിൽ വിഷാശം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ആരോഗ്യ നില തൃപ്തികരമാണ്. രണ്ട് ദിവസമെങ്കിലും ആശുപത്രിയിൽ ചികിത്സയിൽ കഴിയേണ്ടി വരുമെന്നാണ് ഡോക്ടറുമാരുടെ നിർദേശം. അതിന് ശേഷമായിരിക്കും പ്രതിയെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുക. നിലവിൽ ആശുപത്രിയിലുള്ള പ്രതി പൂർണമായും പൊലീസ് നിരീക്ഷണത്തിലാണ്. ഇന്നലെ ചിങ്ങവനം പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ കഠിനംകുളത്ത് നിന്നുള്ള അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.
പ്രതിയെ പൊലീസ് കോട്ടയത്ത് നിന്നാണ് പിടികൂടിയത്. ഇൻസ്റ്റഗ്രാമിലൂടെ ആതിരയുമായി സൗഹൃദത്തിലായ ജോണ്‍സൻ ഇവരിൽ നിന്ന് പണവും തട്ടിയെടുത്തിരുന്നു. ഒപ്പം വരാത്തത് കൊണ്ടാണ് കൊലയെന്നാണ് പൊലീസ് നിഗമനം.
ആതിര കൊല്ലപ്പെട്ട് മൂന്നാം ദിവസമാണ് സുഹൃത്തായ ജോൺസണെ പിടികൂടുന്നത്. ചിങ്ങവനത്തെ ഒരു ഹോം സ്റ്റേയിൽ നിന്നാണ് ജോൺസൺ പിടിയിലായത്.ഈ ഹോം സ്റ്റേയിൽ നേരത്തെ ജോലി ചെയ്തിരുന്ന ജോണ്‍സൻ സാധനങ്ങളെടുക്കാനാണ് ഇന്ന് എത്തിയത്. വിഷം കഴിച്ചതായി ജോണ്‍സൻ തന്നെയാണ് പൊലീസിനോട് പറഞ്ഞത്. ഉടൻ പൊലീസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.