വിരമിച്ച് മൂന്നാം മാസം ബിജെപിയിൽ; മുൻ ഹൈക്കോടതി ജഡ്ജിയെ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ പാനൽ കോഓർഡിനേറ്ററാക്കി

ഭോപ്പാൽ: മദ്ധ്യപ്രദേശ് ഹൈക്കോടതിയിൽ നിന്ന് വിരമിച്ച മുൻ ജഡ്ജി രോഹിത് ആര്യയെ ബിജെപിയുടെ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ പാനലിന്റെ കോഓർഡിനേറ്ററായി നിയമിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ വിഷ്ണു ദത്താണ് ജസ്റ്റിസ് ആര്യയ്ക്ക് പുതിയ പാർട്ടി ചുമതല നൽകിയത്. വിരമിച്ച് മൂന്ന് മാസത്തിന് ശേഷം ഇക്കഴിഞ്ഞ ജൂലൈയിലാണ് ജസ്റ്റിസ് രോഹിത്ത് ആര്യ ബിജെപിയിൽ ചേരുന്നത്.
വിവാദമായ നിരവധി വിധികളിലൂടെ വാർത്തകളിൽ ഇടംനേടിയ ജഡ‍്ജിയാണ് ജസ്റ്റിസ് റോഹിത് ആര്യ. ഹാസ്യ താരങ്ങളായ മുനവർ ഫാറൂഖിക്കും നളിൻ യാദവിനുമെതിരെ 2021ൽ മതവികാരത്തെ വൃണപെടുത്തിയ കേസിലും കൊവിഡ് പ്രോട്ടോകോൾ ലംഘനത്തിനും ജാമ്യം നിഷേധിച്ചിരുന്നു.
ഒരുവിഭാഗത്തിന്റെ മതവികാരങ്ങൾ വ്രണപ്പെടുത്താൻ പ്രതികൾ ബോധപൂർവം ശ്രമിച്ചെന്നും സമൂഹത്തിന്റെ ക്ഷേമവും സഹവർത്തിത്വവും ചില ശക്തികൾ തകർക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സർക്കാർ ശ്രമിക്കണമെന്നും അന്ന് വിധിന്യായത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.
2020ലെ രക്ഷാബന്ധൻ ദിനത്തിൽ യുവതിയുടെ കയ്യിൽ ബലമായി രാഖി കെട്ടിയതിന് പിടിയിലായ പ്രതിക്ക് ഇദ്ദേഹം ജാമ്യം അനുവദിച്ചിരുന്നു. സ്ത്രീയുടെ അന്തസിന് കളങ്കം വരുത്തിയെങ്കിലും രക്ഷാബന്ധൻ കെട്ടുന്നതിലൂടെ സഹോദര ബന്ധത്തിന്റെ പ്രാധാന്യം ഉറപ്പാക്കുന്നു എന്നാണ് അദ്ദേഹം അന്ന് അഭിപ്രായപ്പട്ടത്. പരാതിക്കാരിയായ യുവതിയെ സംരക്ഷിക്കണമെന്ന് കൂടി നിർദേശിച്ചുതൊണ്ടാണ് അന്ന് പ്രതിക്ക് ജാമ്യം അനുവദിച്ചത്. ഈ വിധിക്കെതിരെ വ്യാപക വിമർശനം ഉയരുകയും പിന്നീട് സുപ്രീം കോടതി ഈ വിധി റദ്ദാക്കുകയും ചെയ്തിരുന്നു. സ്ത്രീകൾക്കെതിരായ അതിക്രമ കേസുകളിൽ ജാമ്യാപേക്ഷകൾ പരിഗണിക്കുന്നതിന് കീഴ്‌ക്കോടതികൾക്ക് സുപ്രീം കോടതി പ്രത്യേക മാർഗനിർദേശവും നൽകി.