നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിവസമായ നാളെ സംസ്ഥാനത്ത് പൊതുവേയും വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പ്രത്യേകിച്ചും കർശനസുരക്ഷ ഏർപ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
വോട്ടെണ്ണൽ ദിനത്തിൽ 3,332 കേന്ദ്രസായുധ പോലീസ് സേനാംഗങ്ങൾ ഉൾപ്പെടെ 30,281 പോലീസുകാരാണ് ഡ്യൂട്ടിയിലുണ്ടാവുക. 207 ഡിവൈഎസ്പിമാർ, 611 ഇൻസ്പെക്ടർമാർ, 2,003 എസ്ഐ- എഎസ്ഐമാർ എന്നിവർ ഉൾപ്പെടെയാണിത്. 140 വോട്ടെണ്ണൽ കേന്ദ്രങ്ങളിലായി 49 കന്പനി കേന്ദ്രപോലീസ് സേനാംഗങ്ങളേയും നിയോഗിച്ചിട്ടുണ്ട്.
വോട്ടെണ്ണൽ തീരുന്നതുവരെ കൗണ്ടിംഗ് കേന്ദ്രങ്ങളിൽ ശക്തമായ സുരക്ഷയുണ്ടാകും. നേരത്തേ രാഷ്ട്രീയ, സാമുദായിക സംഘർഷം ഉണ്ടായ സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധയുണ്ടാവും. ആവശ്യമെങ്കിൽ മുൻകരുതൽ അറസ്റ്റുകൾ നടത്താൻ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകി. വിജയാഘോഷ പ്രകടനങ്ങൾ നിരോധിച്ച സാഹചര്യത്തിൽ വോട്ടെണ്ണൽ കേന്ദ്രത്തിനു മുന്നിൽ ജനക്കൂട്ടം ഉണ്ടാകാതെ നോക്കും. ക്രമസമാധാനനില ഉറപ്പാക്കും. പട്രോളിംഗ് സംഘത്തെ നിയോഗിക്കേണ്ട ചുമതല അതത് പോലീസ് സ്റ്റേഷനുകൾക്കാണ്.
എല്ലാ ജില്ലകളിലേയും സ്റ്റേഷൻ ഹൗസ് ഓഫീസർമാരേയും ഡിവൈഎസ്പിമാരേയും അസിസ്റ്റന്റ് കമ്മീഷണർമാരെയും ഞായറും തിങ്കളും ക്രമസമാധാനപാലനത്തിനായി നിയോഗിക്കും. നിരത്തുകളിലെ വാഹനപരിശോധനയും മറ്റും ശനിയാഴ്ച വൈകുന്നേരം തന്നെ ആരംഭിക്കും. ഈ ദിവസങ്ങളിൽ സംസ്ഥാന അതിർത്തികളിൽ പ്രത്യേക പരിശോധനയ്ക്കും നിർദേശം നൽകിയിട്ടുണ്ട്.