കൊട്ടിയൂർ: കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ മുന്നോടിയായി നടക്കുന്ന ചടങ്ങായ പ്രക്കൂഴം നാളെ ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ നടക്കും. മഹോത്സവത്തിന്റെ തീയ്യതി കുറിക്കൽ ചടങ്ങായ പ്രക്കൂഴം ക്ഷേത്ര സന്നിധിയിലെ കുത്തോട് മണ്ഡപത്തില്‍ വെച്ച് അക്കരെ ക്ഷേത്ര അടിയന്തരക്കാരായ ക്ഷേത്ര ഊരാളന്മാര്‍, കണക്കപിള്ള, സമുദായി എന്നിവരുടെ സാന്നിധ്യത്തിലാണ് നടക്കുക. ഇതേ ദിവസം തന്നെയാണ് തണ്ണീര്‍കുടി ചടങ്ങും നടക്കുക. ക്ഷേത്ര അടിയന്തരക്കാരായ ഒറ്റപ്പിലാന്‍, പുറംകലയന്‍, ജന്മാശാരി, പെരുവണ്ണാന്‍ തുടങ്ങിയവരാണ് തണ്ണീര്‍ കുടി ചടങ്ങ് നടത്തുക. നെല്ലളവ്, അവില്‍ അളവ്, ആയില്ല്യാര്‍ കാവില്‍ ഗൂഢപൂജ എന്നിവയാണ് പ്രക്കൂഴത്തിലെ പ്രധാന ചടങ്ങുകള്‍. പ്രക്കൂഴത്തിനു വിളക്ക് തെളയിക്കാനുള്ള പശുവിന്‍ നെയ്യ് മാലൂര്‍പടി ക്ഷേത്രത്തില്‍ നിന്നും കൂട്ടേരി നമ്പ്യാര്‍ എന്ന സ്ഥാനികനും , ചടങ്ങുകള്‍ക്ക് ഉള്ള അവില്‍ കാക്കയങ്ങാട് പാലാ നരസിംഹ ക്ഷേത്രത്തില്‍ നിന്ന് മേല്‍ശാന്തിയും എഴുന്നള്ളിച്ചു കൊണ്ട് വരും . അവില്‍ സമര്‍പ്പണം, നെല്ലളവ്, അരിയളവ് തുടങ്ങിയവയാണ് പ്രക്കൂഴം നാളിലെ മറ്റു ചടങ്ങുകള്‍. അര്‍ധ രാത്രി ആയില്യാര്‍ക്കാവില്‍ ക്ഷേത്രം ജന്മശാന്തി പടിഞ്ഞീറ്റ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ഗൂഢ പൂജ നടക്കും. പ്രക്കൂഴം കഴിയുന്നതോടെ നെയ്യമൃത് സംഘങ്ങളും ഇളനീര്‍ക്കാരും മഠങ്ങളില്‍ കഠിന വ്രതം ആചരിക്കാന്‍ തുടങ്ങും. പൂര്‍ണ്ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും ചടങ്ങുകള്‍ നടക്കുക.
previous post