കൊട്ടിയൂർ: വൈശാഖമഹോത്സവത്തിന്‍റെ വരവറിയിച്ച് മണത്തണയില്‍ ‘ദൈവത്തെകാണല്‍’ എന്ന ചടങ്ങ് നടന്നു. കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ പ്രാരംഭ ചടങ്ങാണ് ദൈവത്തെ കാണൽ. കൊട്ടിയൂരിന് പുറത്ത് മണത്തണ പൊടിക്കളത്തിലാണ് ചടങ്ങ് നടന്നത്. ഒറ്റപ്പിലാൻ സ്ഥാനീകനായ മനങ്ങാടൻ കേളപ്പൻ സഹോദരൻ മനങ്ങാടൻ ചന്ദ്രൻ തുടങ്ങിയവർ ചടങ്ങിന് കാർമികത്വം നൽകി. മണത്തണ പൊടിക്കളത്തില്‍ എത്തിയ സ്ഥാനികര്‍ ദേഹശുദ്ധിവരുത്തി പൊടിക്കളം വൃത്തിയാക്കുകയും തുടര്‍ന്ന് നാക്കിലയില്‍ അവിലും പഴവും ശർക്കരയും തേങ്ങാ പൂളും നിവേദിച്ചു. ഗോത്ര ആരാധനാ രീതിയിലാണ് ചടങ്ങുകൾ
രാവിലെ പത്തുമണിയോടെ നടന്ന ചടങ്ങിന് കൊട്ടിയൂർ ക്ഷേത്ര പരാമ്പര്യ ട്രസ്റ്റിമാരായ ആക്കൽ ദാമോദരൻ നായർ, തിട്ടയിൽ നാരായണൻ നായർ കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ നാരായണൻ എന്നിവർ നേതൃത്വം നൽകി. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു നടന്ന ചടങ്ങിന് ഏതാനും ഭക്ത ജനങ്ങൾ മാത്രമാണ് എത്തിയത്. നാളെയാണ് പ്രക്കൂഴം. വൈശാഖ മഹോത്സവുമായി ബന്ധപെട്ടു കൊട്ടിയൂരിൽ നടക്കുന്ന ആദ്യത്തെ ചടങ്ങാണ് പ്രക്കൂഴം. വൈശാഖ മഹോത്സവവുമായി ബന്ധപ്പെട്ട നാളുകളും സമയക്രമങ്ങളും തീരുമാനിക്കുന്നത് പ്രക്കൂഴം ദിവസമാണ്. ഇക്കരെ ക്ഷേത്രത്തിലാണ് പ്രക്കൂഴം ചടങ്ങുകൾ നടക്കുക.