കണ്ണൂർ: കാനറ ബാങ്ക് തൊക്കിലങ്ങാടി ബ്രാഞ്ച് മാനേജരായിരിക്കെ കെ.എസ്. സ്വപ്ന എന്ന യുവതി മാനസിക സമ്മര്‍ദത്താല്‍ തൊഴിലിടത്ത് ആത്മഹത്യ ചെയ്യാനിടയായ സംഭവത്തെക്കുറിച്ച് മാനേജ്മെന്റിനെതിരേ അന്വേഷണത്തിന് വനിതാ കമ്മീഷന് സംസ്ഥാന സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തു. ഇതു സംബന്ധിച്ച കത്ത് മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞയാഴ്ച കൈമാറിയിരുന്നു.
തൃശൂര്‍ സ്വദേശിനിയായ സ്വപ്നയെ അവിടെ നിരവധി ശാഖകള്‍ ഉണ്ടായിരുന്നിട്ടും കണ്ണൂര്‍ തൊക്കിലങ്ങാടി ശാഖയിലേക്ക് സ്ഥലം മാറ്റിയ കാനറ ബാങ്ക് മാനേജ്മെന്റിന്റെ നടപടി മനുഷ്യത്വരഹിതമാണ്.
ഭര്‍ത്താവ് മരിച്ച, വിദ്യാര്‍ഥികളായ രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായ അവര്‍ക്ക് തൃശൂര്‍ ജില്ലയില്‍ ഒഴിവുണ്ടായിട്ടും നിയമനം നല്‍കിയില്ലെന്നാണ് വനിതാ കമ്മിഷന് മനസിലാക്കുന്നത്.
ദാരുണമായ ആത്മഹത്യയിലേക്ക് നയിച്ച ഈ സംഭവത്തില്‍ മാനേജ്മെന്റിനെതിരേ സാധ്യമായ അന്വേഷണങ്ങള്‍ നടത്തി കുറ്റക്കാരെന്നു തെളിയുന്നപക്ഷം നടപടികള്‍ സ്വീകരിക്കണമെന്നാണ് കേരള വനിതാ കമ്മിഷന് സർക്കാരിനോട് ശിപാര്‍ശ ചെയ്തത്.
ബാങ്കിംഗ് ഉള്‍പ്പെടെയുള്ള തൊഴില്‍മേഖലയിലെ മാനസിക സമ്മര്‍ദം അനിയന്ത്രിതമാകാതിരിക്കാന്‍ ആഭ്യന്തര പരാതി പരിഹാര സമിതിയുടെ മാതൃകയില്‍ സമിതിയുടെ നിയമനത്തിനുള്ള നിയമ നിര്‍മാണത്തിന് ഗവണ്മെന്റ് അടിയന്തരമായി ഇടപെടണമെന്നും കമ്മിഷന് ശിപാര്‍ശ ചെയ്തു.
ബാങ്ക് മാനേജ്മെന്റിന്റെ സ്ത്രീവിരുദ്ധ സമീപനത്തിന്റെ മറ്റൊരു ഉദാഹരണമായി കണ്ണൂര്‍ താഴെ ചൊവ്വ സ്വദേശിനിയായ ലോ ഓഫീസര്‍ പ്രിയംവദയെയും ചൂണ്ടിക്കാട്ടുന്നു.
മാനേജ്മെന്റ് ഉള്‍പ്പെട്ട അഴിമതി ചോദ്യം ചെയ്തതിന് മാനസിക പീഡന പരമ്പരകളും അതിനെത്തുടര്‍ന്ന് മറ്റൊരിടത്തും ജോലി ചെയ്യാനുള്ള യോഗ്യതയില്ല എന്നെഴുതി പിരിച്ചുവിട്ട നടപടിയും സർക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി.
ആഗോളവത്കരണത്തിന്റെ ഫലമായി ബാങ്കുകള്‍ തമ്മിലുള്ള കിടമത്സരം ജീവനക്കാരില്‍ അധിക സമ്മര്‍ദം ഏല്‍പ്പിക്കുന്ന തരത്തിലേക്ക് വളര്‍ന്നിട്ട് നാളേറെയായി.
കാനറാ ബാങ്ക് പോലുള്ള സ്ഥാപനങ്ങള്‍ തൊഴില്‍ഭാരം കൂട്ടി അവരെ സമ്മദ്ദര്ദത്തിലാക്കുകയും അവശ്യം വേണ്ട മാനുഷിക പരിഗണനകള്‍ കൊടുക്കാതിരിക്കുകയും ചെയ്യുന്ന സമീപനം സ്ത്രീകള്‍ തൊഴിലെടുക്കുന്ന മേഖലകളില്‍ വര്‍ധിച്ചുവരുന്നുണ്ടെന്ന് വനിതാ കമ്മിഷന് മനസിലാക്കുന്നതായി ചെയര്‍പേഴ്സണ്‍ പറഞ്ഞു.