കണ്ണൂര്‍: കേരളം തിരഞ്ഞെടുപ്പ് ചൂടിൽ.140 മണ്ഡലങ്ങളിലായി 957 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.നാളെ രാവിലെ ഏഴു മുതല്‍ വൈകീട്ട് ഏഴു വരെ നടക്കുന്ന പോളിംഗിൽ 2.74 കോടി വോട്ടര്‍മാരാണ് തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കുന്നത്.മാവോയിസ്റ്റ് ഭീഷണിയുള്ള പാലക്കാട്, മലപ്പുറം ജില്ലകളിലെ ഒന്‍പതു മണ്ഡലങ്ങളില്‍ വൈകീട്ട് ആറുവരെ മാത്രമേ പോളിംഗ് ഉള്ളൂ. കൊവിഡ് പശ്ചാത്തലത്തില്‍ ഒരു ബൂത്തില്‍ പരമാവധി 1000 പേര്‍ക്ക് മാത്രമാണ് വോട്ടിംഗ് സൗകര്യം സജ്ജമാക്കുന്നത്.അതുകൊണ്ട് തന്നെ ബൂത്തുകളുടെ എണ്ണവും കൂട്ടിയിട്ടുണ്ട്. എല്ലാ മണ്ഡലങ്ങളിലും അവസാനത്തെ ഒരു മണിക്കൂര്‍ കൊവിഡ് ബാധിതര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും പിപിഇ കിറ്റ് ധരിച്ചെത്തി വോട്ട് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.40771 ബൂത്തുകളാണ് വോട്ടെടുപ്പിനായി സജ്ജീകരിച്ചിട്ടുള്ളത്. ഇതില്‍ 298 ബൂത്തുകള്‍ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലകളിലാണ്. ഇവിടെ പ്രത്യേകം സുരക്ഷാക്രമീകരണങ്ങളാണ് പോലീസ് ഒരുക്കിയിട്ടുള്ളത്.