മുംബൈ: ചൂട് കൂടി വരുന്ന സാഹചര്യത്തിൽ അടുത്ത മൂന്ന് മാസത്തിനുള്ളിൽ എക്സ്പ്രെസ് തീവണ്ടികളിൽ സ്ലീപ്പർ ക്ലാസുകൾക്ക് പകരം നിരക്ക് കുറഞ്ഞ എ.സി ക്ലാസ്സ് വരും. യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ സുഖയാത്ര നൽകുക എന്ന ലക്ഷ്യത്തോടെയാണ് റെയിൽവേ പുതിയ പദ്ധതി നടപ്പിലാക്കുന്നത്. കഴിഞ്ഞ ദിവസം റെയിൽവേ പുറത്തിറക്കിയ എ.സി ഇക്കണോമി ക്ലാസ്സ് കോച്ചിന്റെ പരീക്ഷണയോട്ടവും വിജയകരമായി പൂർത്തിയായി. ഏപ്രിൽ അവസാനത്തോടെ ഇത്തരത്തിലുള്ള 20 കോച്ചുകൾ മധ്യറെയിൽവേക്ക് ലഭിക്കുമെന്നും മെയ് ആദ്യ വാരത്തിൽ തന്നെ ഇവ തീവണ്ടികളിൽ ഘടിപ്പിച്ചു തുടങ്ങുമെന്നും മധ്യറെയിൽവേയിലെ ഉന്നതോദ്യോഗസ്ഥർ പറഞ്ഞു.
നിലവിൽ സ്ലീപ്പർ ക്ലാസ്സിൽ 72 പേരാണ് യാത്ര ചെയ്യുന്നത്. പുതിയ എ.സി കോച്ചിൽ വൈദ്യുതി പാനലുകൾക്ക് കുറച്ചു സ്ഥലമേ ആവശ്യമുള്ളൂ എന്നതിനാൽ 83 പേർക്ക് ഒരു കോച്ചിൽ യാത്ര ചെയ്യാൻ കഴിയും.
രാജധാനി, തുരതോ, ശതാബ്‌ദി, ജനശതാബ്‌ദി ട്രെയിനുകൾ ഒഴികെ മറ്റു തീവണ്ടികളിലാണ് നിരക്ക് കുറഞ്ഞ എ.സി കോച്ചുകൾ ഘടിപ്പിക്കുക. പുതിയത് എൽ.എച്ച്.ബി കോച്ചുകളായതിനാൽ താത്ക്കാലം ഈ കൊച്ചുകളുമായി ഓടുന്ന തീവണ്ടികളിലെ സ്ലീപ്പർ ക്ലാസുകളായിരിക്കും മാറ്റുക.