ഇരിട്ടി : സ്വന്തമായി വില്ലില്ലെങ്കിലും ആർച്ചറിയിൽ സംസ്ഥാന തലത്തിലും ദേശീയതലത്തിലും നിരവധി നേട്ടങ്ങൾ കൈവരിച്ച അനാമികാ സുരേഷിന് ഇത് സ്വപ്ന സാഫല്യം. അനാമികയുടെ സ്വന്തമായി വില്ലെന്ന സ്വപ്നമാണ് തിങ്കളാഴ്ച ഇരിട്ടിയിൽ നടന്ന അദാലത്തിലൂടെ പൂവണിയാൻ പോകുന്നത്. സ്വന്തമായി വിദേശ നിർമ്മിത റീകർവ് ബോ വാങ്ങാൻ അദാലത്തിൽ എത്തി ആവശ്യമറിയിച്ച അനാമികക്ക് രണ്ട് ലക്ഷം രൂപ അനുവദിക്കുകയായിരുന്നു .
സ്വന്തമായി അമ്പും വില്ലും ഇല്ലാത്തതിനാല്‍ കൊവിഡ് കാലത്ത് പരിശീലനം മുടങ്ങിയിരുന്നു. തുടര്‍ന്നാണ് താരം അദാലത്തില്‍ ആവശ്യം അറിയിച്ചത്. അടുത്തമാസം സംസ്ഥാന തല മത്സരങ്ങള്‍ തുടങ്ങാനിരിക്കെ താരത്തിന് ലഭിച്ച സഹായം ഏറെ ആശ്വാസമാകും. റിസര്‍വ് ആര്‍ച്ചറി വിഭാഗത്തില്‍ നിരവധി തവണ കേരളത്തെ പ്രതിനിധീകരിച്ചു. പെരുമ്പാവൂരിൽ നടന്ന സീനിയർ ആർച്ചറി മത്സരത്തിൽ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും അനാമിക ഒന്നാം സ്ഥാനവും ഗോൾഡ് മെഡലും നേടിയിരുന്നു. ഭോപ്പാലിൽ നടന്ന ജൂനിയർ റാങ്കിങ് ആർച്ചറി ചാമ്പ്യൻഷിപ്പിൽ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതോടെ അനാമികക്ക് വേൾഡ് യൂത്ത് ആർച്ചറി ചമ്പ്യാൻഷിപ്പിന്റെയും ഏഷ്യൻ കപ്പിന്റെയും ട്രയൽസിൽ പങ്കെടുക്കാനും സാധിച്ചു.
കോളേജില്‍ ക്ലാസുള്ളതിനാല്‍ അനാമികയ്ക്ക് വേണ്ടി ചേച്ചിയാണ് അദാലത്തിന് എത്തിയത്. വയനാട് പുല്‍പ്പള്ളി പഴശ്ശിരാജ കോളേജില്‍ ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് താരം. ഇരിട്ടി പുതുശ്ശേരി യിലെ സുരേഷ്കുമാറിന്റെയും കൃഷ്ണാ സുരേഷിന്റെയും മകളാണ് അനാമിക സുരേഷ് .